Latest News

റംഷീദിന്റെ ദേഹത്ത് പതിനെട്ട് മുറിവുകള്‍

കാഞ്ഞങ്ങാട് : കൊളവയല്‍ സ്വദേശി വളപ്പില്‍ വീട്ടില്‍ കെ കെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ വി റംഷീദിന്റെ (20) മരണത്തിന് പിന്നിലുള്ള ദുരൂഹതകള്‍ ഇരട്ടിച്ചു. റംഷീദിനെ സുഹൃത്തുക്കള്‍ കൊന്നതാണെന്ന പരാതിയുമായി പിതാവ് കെ കെ മുഹമ്മദ് കുഞ്ഞി രംഗത്ത് വന്നിട്ടുണ്ട്.

ഒക്‌ടോബര്‍ 16 ന് രാത്രി 1 മണിയോടെ ചിത്താരി മുക്കൂട്ടില്‍ നിന്ന് ബൈക്ക് ഓടിച്ചു വരവെയാണ് റംഷീദ് തീര്‍ത്തും സംശയകരമായ സാഹചര്യത്തില്‍ മരണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ എസ് ഗോപാലകൃഷ്ണപിള്ള യുടെ നേതൃത്വത്തിലാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയത്. പോസ്റ്റ് മോര്‍ട്ടത്തില്‍ റംഷീദിന്റെ ദേഹത്ത് പതിനെട്ട് പാടുകളും മുറിവുകളും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
രക്തം വാര്‍ന്നും തലയിലേറ്റ ഗുരുതരമായ മുറിവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റംഷീദിന്റെ ദേഹത്ത് ഇത്രയധികം പരിക്കുകളും തലയിലെ ഗുരുതരമായ മുറിവും എങ്ങനെ സംഭവിച്ചു എന്നതിന് വ്യക്തതയില്ല.
റംഷീദ് മരണപ്പെടുന്നതിന് തലേ ദിവസം വൈകിട്ട് സുഹൃത്ത് അഫ്‌സല്‍ റംഷീദിന്റെ വീട്ടിലെത്തുകയും മോട്ടോര്‍ ബൈക്കില്‍ യുവാവിനെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തതായി പറയുന്നു. പിന്നീട് ഒരുമണിക്കൂര്‍ കഴിഞ്ഞ് അഫ്‌സല്‍ വീണ്ടും റംഷീദിന്റെ വീട്ടില്‍ എത്തുകയും റംഷീദിനെ അന്വേഷിക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ മുമ്പ് തന്റെ കൂടെ വന്ന മകന്‍ വീട്ടില്‍ എത്തിയിട്ടില്ലെന്ന് അഫ്‌സലിനോട് പറഞ്ഞതോടെ അഫ്‌സല്‍ അവിടെ നിന്നും മടങ്ങിപ്പോയി.
രാത്രി വളരെ വൈകിയിട്ടും റംഷീദ് തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അഫ്‌സലിനെയും മറ്റും ചില ബന്ധുക്കളെയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നല്ല ഇടിയും മഴയുമായതിനാല്‍ മിക്കവരും ഫോണ്‍ എടുക്കാന്‍ മടിച്ചു. ഏതാണ്ട് രാത്രി 11.30 മണിയോടെ അഫ്‌സലിന്റെ മറ്റൊരു സുഹൃത്തായ നബീല്‍ റംഷീദിന്റെ വീട്ടുകാരുടെ പോണ്‍ എടുക്കുകയും നബീലിനെ അഫ്‌സല്‍ ചിത്താരി പെട്രോള്‍ പമ്പില്‍ ഇറക്കിയതായും അവിടെ നിന്ന് ഖലീല്‍ എന്നയാള്‍ അഫ്‌സലിന്റെ കാറില്‍ കയറിയതായും അറിയിച്ചു. അഫ്‌സലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
ഏതാണ്ട് രാത്രി 11.45 മണിയോടെ റംഷീദിന്റെ അടുത്ത ബന്ധു റംഷീദിന്റെ വീട്ടിലെത്തുകയും മുഹമ്മദ് കുഞ്ഞിയോട് തന്റെ കൂടെ ഉടന്‍ അതിഞ്ഞാലിലെ മന്‍സൂര്‍ ഹോസ്പിറ്റലില്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുഹമ്മദ് കുഞ്ഞി മന്‍സൂര്‍ ആശുപത്രിയിലെത്തിയതോടെയാണ് മകന്‍ മരണപ്പെട്ട വിവരം അറിയുന്നത്. 

ചിത്താരിയില്‍ നിന്നും രാത്രി അഫ്‌സലിന്റെ കൂടെ കാറിലാണ് റംഷീദ് കൊളവയലിലേക്ക് മടങ്ങിയതെന്നാണ് വീട്ടുകാര്‍ക്ക് കിട്ടിയ വിവരം. എന്നാല്‍ റംഷീദ് ബൈക്ക് ഓടിക്കുമ്പോള്‍ അപകടത്തല്‍പ്പെട്ടു മരണപ്പെട്ടുവെന്നാണ് പോലീസിന്റെ വിശദീകരണം.
അപകടത്തില്‍പ്പെട്ടുവെന്ന് പറഞ്ഞ മോട്ടോര്‍ ബൈക്ക് റോഡില്‍ നിന്ന് ഏറെ അകലെയുള്ള ഒരു വീട്ടിന്റെ കാര്‍ ഷെഡിലാണ് നിര്‍ത്തിയിട്ടിരുന്നത്. 

ബൈക്ക് ഇടിച്ചു എന്ന് പറയപ്പെടുന്ന ഇലക്ട്രിക് തൂണില്‍ നിന്നും ഏതാണ്ട് 20 മീറ്റര്‍ അകലെയാണ് രക്തക്കറ കണ്ടെത്തിയത്.
ഇലക്ട്രിക് പോസ്റ്റിന്റെ താഴെ ഭാഗത്ത് ചെറിയ ഒരു പൊട്ടല്‍ മാത്രമാണ് കണ്ടതെന്ന് റംഷീദിന്റെ പിതാവ് പറയുന്നു. റംഷീദും അഫ്‌സലും വിരോധത്തിലായിരുന്നു. തന്റെ മകനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയത് കൊലപ്പെടുത്താന്‍ വേണ്ടിയാണെന്ന് മുഹമ്മദ് കുഞ്ഞി ഉറച്ച് വിശ്വസിക്കുന്നു. മകന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഹമ്മദ് കുഞ്ഞി മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.