Latest News

മനോജിന്റെ മരണം: കേസ് കോടതി തള്ളി

കാഞ്ഞങ്ങാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തച്ചങ്ങാട്ടെ മനോജ് മരണപ്പെട്ടത് ഹൃദയാഘാതം മൂലമാണെന്നും കേസ് എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് പോലീസ് നല്‍കിയ റിപ്പോര്‍ട്ട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി അംഗീകരിച്ചു.

മനോജ് മരണപ്പെട്ടകേസ് എഴുതി തള്ളാനുള്ള പോലീസ് നടപടി പുന:പരിശോധിക്കണമെന്നും കേസില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പനയാല്‍ അമ്പങ്ങാട്ടെ എ വി ശിവപ്രസാദ് നല്‍കിയ ഹരജി കോടതി തള്ളി. ഇതോടെ മനോജിന്റെ മരണവുമായി ബന്ധപ്പെട്ടകേസ് കോടതി പൂര്‍ണ്ണമായും തള്ളിയിരിക്കുകയാണ്. 

2012 ആഗസ്റ്റ് 2ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
എംഎസ്എഫ് പ്രവര്‍ത്തകനായ തളിപ്പറമ്പ് അരിയിലെ അബ്ദുള്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ സംസ്ഥാന ഹര്‍ത്താലിന്റെ ഭാഗമായി തച്ചങ്ങാട് സിപിഎം നടത്തിയ പ്രകടനത്തിനിടെ സിപിഎം- മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ഇതിനിടയിലാണ് പ്രകടനത്തില്‍ പങ്കെടുത്ത മനോജിന്റെ മരണം സംഭവിച്ചത്. മനോജിനെയും മറ്റൊരു സിപിഎം പ്രവര്‍ത്തകന്‍ പ്രിയേഷിനെയും 15ഓളം വരുന്ന മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചവിട്ടേറ്റ് മനോജ് മരണപ്പെടുകയും ചെയ്തുവെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചത്. ഇതേ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ കേസില്‍ അന്വേഷണം നടത്തിയ അന്നത്തെ കാഞ്ഞങ്ങാട് എഎസ്പി എച്ച് മഞ്ചുനാഥ മനോജിന്റെ മരണം സംഭവിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയാണുണ്ടായത്. കേസ് എഴുതി തള്ളണമെന്ന ആവശ്യവും റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരുന്നു.

ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ഡിവൈഎഫ്‌ഐ നേതൃത്വം ഹൈക്കോടതിയെ സമീപിച്ചു. ഡഡിവൈഎഫ്‌ഐയുടെ ഹരജി പരിഗണിച്ച ഹൈക്കോടതി ഈ കേസ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഹൊസ്ദുര്‍ഗ് കോടതിക്കും നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസ് എഴുതി തള്ളാനുള്ള പോലീസ് നടപടി പുനപരിശോധിക്കണമെന്നും തുടര്‍ അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ശിവപ്രസാദ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കുകയാണുണ്ടായത്. 

മനോജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ ഉള്‍പ്പെടെ 86 സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലും സൈബര്‍സെല്‍ വഴി ഫോണ്‍കോളുകള്‍ പരിശോധിച്ചതിലുമാണ് മരണം ഹൃദയാഘാതമാണെന്ന് വ്യക്തമായതായി പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത്. 

2013 ഡിസംബര്‍ 31നാണ് മനോജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എഴുതിതള്ളണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.