Latest News

കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ അയല്‍ക്കാരിയും കാമുകനും കുടുങ്ങി

തൃശൂര്‍: കണിമംഗലത്ത് പ്രായമായ ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്തുന്നതിനിടെ പരിക്കേറ്റ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് കണിമംഗലം ഓവര്‍ബ്രിഡ്ജിന് സമീപം കൈതക്കാടന്‍ വിന്‍സന്റിന്റെ വീട്ടില്‍ ആക്രമണം നടത്തി സ്വര്‍ണവും പണവും കവര്‍ന്നത്. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന വിന്‍സന്റ് വ്യാഴാഴ്ച മരണമടഞ്ഞിരുന്നു.

പരിസരവാസികളാണ് സംഭവത്തിന് പിന്നില്‍. കവര്‍ച്ച നടന്നതിനുശേഷം വീട്ടുകാരെ സഹായിക്കാന്‍ ഓടിയെത്തിയ അയല്‍വാസിയായ ഷൈനിയാണ് കവര്‍ച്ച ആസൂത്രണം ചെയ്തതത്രേ. പരിക്കേറ്റ് ദമ്പതികള്‍ വീടിനുള്ളില്‍ കിടക്കുന്നതറിഞ്ഞ് ഈ സ്ത്രീയാണ് ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നല്‍കുകയും മകനെ കൂട്ടി ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.

വിന്‍സന്റും ഭാര്യ ലില്ലിയും പുറത്തു പോയി തിരിച്ചു വീട്ടില്‍ വന്ന് വസ്ത്രം മാറുന്നതിനിടെ നാലംഗസംഘം അതിക്രമിച്ചു കയറി വീട്ടുകാരെ ആക്രമിച്ചു കീഴ്‌പെടുത്തി കൈകളും കണ്ണും വായും മൂടി കെട്ടിയിട്ട ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. പത്തു പവനും 50,000 രൂപയുമാണ് നഷ്ടപ്പെട്ടത്. വീട്ടുകാരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവുമാണ് കവര്‍ന്നത്. തിരിച്ചറിയാതിരിക്കാന്‍ അക്രമികള്‍ കൈകളും മുഖവും മറച്ചിരുന്നു. ലില്ലിയുടെ കൈകളിലെ വളകള്‍ പ്ലയര്‍ ഉപയോഗിച്ചു അക്രമിസംഘം മുറിച്ചെടുക്കുകയായിരുന്നു.

മികച്ച അഭിനയമായിരുന്നു കണിമംഗലം കൊലക്കേസിലെ പ്രതി ഷൈനി തുടക്കം മുതല്‍ കാഴ്ചവെച്ചതെങ്കിലും ക്ലൈമാക്‌സില്‍ എല്ലാ പാളിപ്പോയി. കവര്‍ച്ച നടന്നതിനു തൊട്ടുപിന്നാലെ വീട്ടിലേക്ക് ഓടിയെത്തിയ ഷൈനി ഇന്നു രാവിലെ പോലീസ് അറസ്റ്റു ചെയ്യുംവരെ ഒരു തരത്തിലും സംശയം തോന്നാത്ത വിധത്തിലുള്ള "പ്രകടനമാണ' കാഴ്ചവെച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് കണിമംഗലം ഓവര്‍ബ്രിഡ്ജിന് സമീപം കൈതക്കാടന്‍ വിന്‍സന്റിന്റെ വീട്ടില്‍ ആക്രമണം നടത്തി സ്വര്‍ണവും പണവും കവര്‍ന്നത്. വിന്‍സന്റ് വ്യാഴാഴ്ച  മരണമടഞ്ഞിരുന്നു.

പോലീസിനേയും മാധ്യമപ്രവര്‍ത്തകരേയും നാട്ടുകാരേയും തെറ്റിദ്ധരിപ്പിക്കാന്‍ ഷൈനി പരമാവധി ശ്രമിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. കവര്‍ച്ച നടത്തിയ ശേഷം ഈ വീട്ടിലേക്ക് ആദ്യം ഓടിയെത്തിയതും പരിക്കേറ്റു കിടന്നിരുന്ന ദമ്പതിമാര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതുമൊക്കെ ഷൈനിയായിരുന്നു. ഇരുട്ടത്ത് ഒരാള്‍ മതില്‍ചാടി ഓടി മറിയുന്നത് കണ്ടു എന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ഷൈനി ശ്രമിച്ചിരുന്നു.

പോലീസിനോടും മാധ്യമപ്രവര്‍ത്തകരോടും എല്ലാ വിവരങ്ങളും അറിയിക്കുന്നതിനും മുന്നിട്ടു നിന്നത് ഷൈനിയാണ്. വിന്‍സന്റിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോഴും ഏറെ ദു:ഖം പ്രകടിപ്പിച്ചത് ഈ സ്ത്രീയാണ്. മോഷ്ടാക്കള്‍ക്ക് പണമോ സ്വര്‍ണമോ എടുത്തുകൊണ്ടുപോയാല്‍ പോരെ ഇങ്ങിനെ ആളുകളെ കൊല്ലണോ എന്നും ഷൈനി പലരോടും പറഞ്ഞിരുന്നുവത്രെ. പരിക്കേറ്റ വിന്‍സന്റിനെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മകനോട് നിര്‍ദ്ദേശിച്ചതും ഷൈനിയാണ്. ആര്‍ക്കും യാതൊരു സംശയവും തോന്നോത്ത രീതിയിലായിരുന്നു ഷൈനിയുടെ പ്രവൃത്തികള്‍.

"ഷൈനീ ഓടി വാ' എന്ന് ലില്ലി ടീച്ചര്‍ ഉറക്കെ വിളിച്ചു കരയുന്നത് കേട്ടാണ് താന്‍ വീട്ടിലേക്ക് ഓടിയെത്തിയതെന്ന് ഷൈനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പോലീസിനോ മാധ്യമപ്രവര്‍ത്തകര്‍ക്കോ യാതൊരു സംശയത്തിനും ഇട നല്‍കാത്ത വിധമായിരുന്നു ഷൈനിയുടെ പെരുമാറ്റം. അക്രമികള്‍ എല്ലാവരും പോയിട്ടില്ലെന്നും അവര്‍ തലക്കടിച്ച് ആക്രമിക്കാാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് ഷൈനിയെ ലില്ലിക്കൊപ്പം ഹാളില്‍ കൂട്ടിരുത്തിയത് അറസ്റ്റിലായ േൈഷനിയുടെ 17 വയസുകാരന്‍ മകനെയാണ്.

രണ്ടുദിവസം മുമ്പ് പഴയ വസ്ത്രങ്ങള്‍ വാങ്ങാനെന്ന് പറഞ്ഞ് രണ്ട് ബംഗാളികള്‍ ഈ ഭാഗത്തെ വീടുകളില്‍ വന്നിരുന്നുവെന്നും ഷൈനി പറഞ്ഞു പരത്തിയിരുന്നു. അന്വേഷണം ബംഗാളികളിലേക്കും അന്യസംസ്ഥാന തൊഴിലാളികളിലേക്കും വഴിതിരിച്ചുവിടാനായിരുന്നു ഇത്. എന്നാല്‍ അയല്‍വാസികളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ഷൈനിക്കും പേടി തോന്നിത്തുടങ്ങിയിരുന്നു. പോലീസ് അടിച്ച് കുറ്റം സമ്മതിപ്പിക്കുമോ എന്ന് ആശങ്ക ഷൈനി വ്യാഴാഴ്ച  വൈകീട്ടോടെ പലരോടും പ്രകടിപ്പിച്ചിരുന്നു. കാമുകന്‍ മനോജിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചതോടെ ഷൈനിക്ക് പേടി വര്‍ധിച്ചു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ "ഓപ്പറേഷന്‍' പരാജയപ്പെട്ടതോടെ ഷൈനി കുടുങ്ങുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.