Latest News

മുരളി വധം: രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ പ്പെടുത്തും

കാസര്‍കോട്: കുമ്പളയില്‍ സിപിഎം പ്രവര്‍ത്തകന്‍ പി. മുരളി കൊല്ലപ്പെട്ട സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. അതേസമയം ഡിവൈഎസ്പി ടി.പി. രഞ്ജിത്തിനെ അന്വേഷണ സംഘത്തില്‍ നിന്നു മാറ്റണമെന്ന സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യത്തില്‍ തീരുമാനമായില്ല. കൊലക്കേസ് അന്വേഷണത്തിന്റെ ചുമതലയേറ്റെടുത്ത ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാഴാഴ്ച കുമ്പളയിലും പരിസരപ്രദേശങ്ങളിലും എത്തി തെളിവെടുത്തു.

മുരളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തിയത്. എന്നാല്‍ സംഭവത്തിനു പിന്നിലെ ഗൂഢാലോചന നിലവിലുള്ള അന്വേഷണ സംഘം മനഃപൂര്‍വം മറച്ചുപിടിക്കുകയാണെന്നാണ് സിപിഎം നേതൃത്വത്തിന്റെ ആരോപണം. ഐജി ദിനേന്ദ്ര കശ്യപ് കേസ് അന്വേഷണത്തിന്റെ നേതൃത്വം ഏറ്റെടുത്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ ടി.പി. രഞ്ജിത്തിനെ വീണ്ടും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ദുരൂഹമാണെന്ന് സിപിഎം നേതൃത്വം ആരോപിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളില്‍ നാലുപേര്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടക്കുന്നില്ലെന്നാണ് സിപിഎമ്മിന്റെ ആരോപണം. എന്നാല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇത്തരത്തില്‍ അന്വേഷണം നടത്താനാവില്ലെന്നാണ് പൊലീസ് സംഘം നല്‍കുന്ന സൂചന. 

അന്വേഷണത്തിന്റെ നേതൃത്വം ഏറ്റെടുത്ത ഐജി ദിനേന്ദ്ര കശ്യപ്, കേസില്‍ അറസ്റ്റിലായ പ്രതികളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഐജിക്കു പുറമെ ജില്ലാ പൊലീസ് ചീഫ് തോംസണ്‍ ജോസ്, ഡിവൈഎസ്പിമാരായ ടി.പി. രഞ്ജിത്ത്, കെ. ദാമോദരന്‍, സിഐമാരായ സി.കെ. സുനില്‍കുമാര്‍, കെ.പി. സുരേഷ് ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.