Latest News

മദ്രസ അധ്യാപകന്റെ നഗ്നഫോട്ടോയെടുത്ത് ബ്ലാക്ക് മെയിലിംഗ്: മുഖ്യപ്രതി അറസ്റ്റില്‍

ഉദുമ: മദ്രസ അധ്യാപകനെ നഗ്നനാക്കിയ ശേഷം യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി 11 ലക്ഷം രൂപ തട്ടിയ കേസിലെ ഒന്നാംപ്രതിയെ മൂന്നുവര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റുചെയ്തു. മീത്തല്‍ മാങ്ങാട് കൂളിക്കുന്നിലെ ബാരയില്‍ അഹമ്മദ് ദില്‍ഷാദി (24)നെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റുചെയ്തത്. 

2011 ജൂണ്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം. എരിയാല്‍ ഫാത്തിമ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനും പട്‌ളയിലെ മദ്രസ അധ്യാപകനുമായ സി എച്ച് മുഹമ്മദി (43)നെയാണ് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ദേളിയിലെ പഴയ വീട്ടിലെത്തിച്ചത്. അവിടെയുണ്ടായിരുന്ന യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്തു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. 

പിന്നീട് ബദിയടുക്കയിലെ 18 ലക്ഷത്തിന്റെ സ്ഥലം വിറ്റ് ഇയാള്‍ 11 ലക്ഷം രൂപ സംഘത്തിന് നല്‍കി. ഇതുസംബന്ധിച്ചാണ് കേസ്. ചട്ടഞ്ചാലിലെ ആരിഫ് (35), എതിര്‍തോട് സ്വദേശികളായ ഷെരീഫ് (33), ഇബ്രാഹിം ഖലീല്‍ (28) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. 

ഒളിവില്‍ പോയി തിരിച്ചുവന്നശേഷം പൊലീസ് തിരിച്ചറിയാതിരിക്കാന്‍ അഹമ്മദ് ദില്‍ഷാദ് മീശയും തലമുടിയും നീട്ടിവളര്‍ത്തി നടക്കുകയായിരുന്നു. രഹസ്യ വിവരത്തെതുടര്‍ന്ന് പ്രതിയുടെ വീട് വളഞ്ഞ് ശനിയാഴ്ച പുലര്‍ച്ചെയാണ് പൊലീസ് പിടികൂടിയത്. 

ബലാത്സംഗം, മോഷണം തുടങ്ങി നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ദില്‍ഷാദെന്ന് പൊലീസ് പറഞ്ഞു. ബേക്കല്‍ സ്റ്റേഷനില്‍ മൂന്നും കാസര്‍കോട് ടൗണ്‍, വിദ്യാനഗര്‍ സ്റ്റേഷനുകളില്‍ ഓരോ കേസും ഇയാള്‍ക്കെതിരെയുണ്ട്. 

ബേക്കല്‍ അഡീഷണല്‍ എസ്ഐ ഇ ജെ ജോസഫ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, ഇ കുഞ്ഞുമോന്‍, പി വി അജയകുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.