Latest News

തലശ്ശേരിയില്‍ സി പി എം-ബി ജെ പി സംഘര്‍ഷം; വീടുകള്‍ തകര്‍ത്തു

തലശ്ശേരി: മേലൂര്‍ പ്രദേശങ്ങളില്‍ സി പി എം-ബി ജെ പി സംഘര്‍ഷം. മൂന്ന് സി പി എം പ്രവര്‍ത്തകരുടെയും ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്റെയും വീടിന് നേരെ അക്രമം. വീടുകളുടെ ജനല്‍ ചില്ലുകളും മറ്റും തകര്‍ന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലോളം പേരെ ധര്‍മടം പോലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു.

വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ആര്‍ എസ് എസ് പ്രവര്‍ത്തകനായ മേലൂര്‍ വടക്കിന്‍ ശിവശക്തിയില്‍ സുബിന്റെ വീടിന് നേരെയും സി പി എം പ്രവര്‍ത്തകരായ മേലൂര്‍ വടക്കിലെ ഉച്ചുമ്മല്‍ മോഹനന്‍, വരച്ചല്‍ സന്തോഷ്, എളമ്പിലായി പുതിയാണ്ടി വത്സന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. പുതിയാണ്ടി വത്സന് നേരെ ബോംബെറിഞ്ഞതായും ആരോപണമുണ്ട്.
ആര്‍ എസ് എസ് പ്രവര്‍ത്തകനായ സുബിന്റെ വീടിന് നേരെ മുമ്പും ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മേലൂര്‍ വടക്ക് ലോട്ടറി വില്‍പനക്കാരനായ കെ പി രതീഷ് ബാബുവിന്റെ കട തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച വ്യാഴാഴ്ച വൈകീട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. ഇതിനിടയില്‍ സി പി എം നിയന്ത്രണത്തിലുള്ള ചെഗുവേര ക്ലബ്ബിന് നേരെ ആക്രമണം നടത്തിയതായും ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് രാത്രി സുബിന്റെ വീടിന് നേരെ അക്രമം നടന്നതായി പരാതി. ഇതിന് ശേഷമാണ് സി പി എം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായത്.
ബി ജെ പി പ്രവര്‍ത്തകരായ ദേവന്‍, സുധി, സുധീഷ്, വേലാണ്ടി അജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് സി  പി എമ്മിന്റെ പരാതി. സി പി എം പ്രവര്‍ത്തകരായ ദിലീഷ്, രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സുബിയുടെ വീടിന് നേരെ ആക്രമണം നടന്നതെന്ന് ബി ജെ പിയും ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ധര്‍മടം പോലീസില്‍ പരാതി നല്‍കി. 

ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കൊടിമരം നശിപ്പിച്ചതായും ആരോപണമുയര്‍ന്നിരുന്നു. അക്രമകാരികള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.