Latest News

മരണമെത്തുന്നതിനു തൊട്ടുമുമ്പും ഇര്‍ഷാദ് സംസാരിച്ചത് പ്രിയതമയോട്‌

കാസര്‍കോട് : നേപ്പാളിലെ ഭൂകമ്പത്തില്‍ മരണമടഞ്ഞ ഡോ. എ.എസ്. ഇര്‍ഷാദ് ദുരന്തത്തിന് തൊട്ടുമുന്‍പുവരെ സംസാരിച്ചതു പ്രിയതമയോട്. അഡ്മിഷന്‍ നടപടികള്‍ക്കായി അസമിലേക്കു പോകുന്നു എന്നു വീട്ടുകാരോടു പറഞ്ഞിരുന്നെങ്കിലും നേപ്പാളിലേക്കു പോകുന്ന വിവരം അറിയിച്ചതു ഭാര്യ ഡോ. ലുലു ഫാത്തിമയെ മാത്രമായിരുന്നു.

ഇര്‍ഷാദ് ആറുമാസം മുന്‍പാണു തളങ്കര സ്വദേശിയും മുംബൈ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ ടി.എ. ഖാലിദിന്റെ മകള്‍ മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളജിലെ ഡോ. ലുലു ഫാത്തിമയെ നിക്കാഹ് കഴിച്ചത്. റമസാന്‍ നോമ്പ് കഴിഞ്ഞ ശേഷം ജൂലൈ അവസാനത്തോടെ ഇരുവരുടെയും വിവാഹ സല്‍ക്കാരച്ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇര്‍ഷാദും സുഹൃത്തുക്കളും നേപ്പാളിലേക്കു വിനോദസഞ്ചാരത്തിനായി പോകുന്ന വിവരം മുംബൈയില്‍ താമസിക്കുന്ന ഭാര്യ ലുലു ഫാത്തിമയെ ഫോണില്‍ അറിയിച്ചിരുന്നു.

യാത്രയുടെ വിവരങ്ങള്‍ വാട്‌സ്ആപ്പിലൂടെയും ഇര്‍ഷാദ് ലുലു ഫാത്തിമയെ അറിയിച്ചു. യാത്രയിലെ ചില ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി അപ്‌ലോഡ് ചെയ്തിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ കഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയശേഷവും ഇര്‍ഷാദ് ലുലു ഫാത്തിമയെ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു മൂവരും തമ്മിലെ ബജറ്റ് മള്‍ട്ടിപ്ലക്‌സ് ഹോട്ടലിലേക്ക് പോവുകയായിരുന്നു. മണിക്കൂറുകള്‍ക്കുശേഷം നേപ്പാളില്‍ ഭൂകമ്പമുണ്ടായ വിവരമറിഞ്ഞു ഡോ. ലുലു ഫാത്തിമ ഇര്‍ഷാദുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായിരുന്നു. ഇര്‍ഷാദിന്റെ വിളിക്കായി രണ്ടുദിവസത്തോളം കാത്തിരുന്നിട്ടും ദുരന്തവാര്‍ത്തയാണ് അവസാനം കേട്ടത്.

Keywords:Kasaragod, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.