Latest News

പെരുന്നാളിനു വിരുന്നെത്തിയ യുവാവും വിദ്യാര്‍ഥിയും തോട്ടില്‍ മുങ്ങി മരിച്ചു

ചാവക്കാട്: [www.malabarflash.com] പെരുന്നാള്‍ ആഘോഷത്തിനായി ഉമ്മയുടെ വീട്ടിലെത്തിയ വിദ്യാര്‍ഥിയും യുവാവും തോട്ടില്‍ മുങ്ങി മരിച്ചു. കാട്ടകമ്പാല്‍ കോട്ടോല്‍ വില്ലന്നൂര്‍ ആലുങ്ങല്‍ വീട്ടില്‍ സിദ്ധിഖിന്റെ മകന്‍ സുഹൈല്‍ (13), പുന്നയൂര്‍ കുരഞ്ഞിയൂര്‍ കരയത്തില്‍ മുഹമ്മദുണ്ണിയുടെ മകന്‍ അബ്ബാസ് (28) എന്നിവരാണു മരിച്ചത്.

ഞായറാഴ്ച വൈകിട്ടു നാലരയോടെയായിരുന്നു അപകടം. ഇരുവരുടെയും ഉമ്മവീടായ പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ വെളുത്തേടത്തേയില്‍ സിദ്ധിഖിന്റെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു ഇവര്‍. ബന്ധുക്കള്‍ക്കൊപ്പം ചെമ്മന്നൂര്‍ വള്ളിക്കുന്ന് നൂറടി തോട്ടില്‍ കുളിക്കാന്‍ പോകുന്നതിനിടെ സുഹൈല്‍ കാല്‍ വഴുതി തോട്ടിലേക്കു വീഴുകയായിരുന്നു.

സുഹൈലിനെ രക്ഷിക്കാനിറങ്ങിയ അബ്ബാസ് തോട്ടിലെ ചെളിയില്‍ ആണ്ടുപോയി. കൂടെയുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇവര്‍ അറിയിച്ചതനുസരിച്ചെത്തിയ ഗുരുവായൂര്‍, കുന്നംകുളം ഫയര്‍ഫോഴ്‌സ് ജീവനക്കാരും തോട്ടില്‍ ഏറെനേരം തെരച്ചില്‍ നടത്തി.

രണ്ടുപേരെയും കണെ്ടത്തി പുന്നയൂര്‍ക്കുളം ശാന്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സുഹൈലിന്റെ മൃതദേഹം കോട്ടോല്‍ ജുമാ അത്ത് പള്ളി കബര്‍സ്ഥാനിലും അബാസിന്റെ മൃതദേഹം കുരഞ്ഞിയൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനിലും സംസ്‌കരിക്കും.

അക്കിക്കാവ് ടിഎം ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണു സുഹൈല്‍. ഹാജിറയാണു സുഹൈലിന്റെ ഉമ്മ. സഹോദരങ്ങള്‍: സഹല, സന്‍ഹ.

ചാവക്കാട് കാജ കമ്പനിയുടെ വളാഞ്ചേരി ബ്രാഞ്ചിലെ ജീവനക്കാരാനാണ് അബ്ബാസ്. അബാസിന്റെ ഉമ്മ: ഫാത്തിമ. ഭാര്യ: മുഫിത. ഒന്നര വയസുള്ള മകളുണ്ട്. സഹോരങ്ങള്‍: ഹസീന, ഫസീന.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.