Latest News

കുമ്മനം കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രി; ഇ അബൂബക്കര്‍

കാസര്‍കോട്: [www.malabarflash.com]കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രി എന്ന പോലെയാണ് അമിത്ഷാ കുമ്മനത്തെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാക്കിയതെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്കര്‍ പറഞ്ഞു.

നിവര്‍ന്ന് നില്‍ക്കുക, മുട്ടിലിഴയരുത് എന്ന പ്രമേയത്തില്‍ നടന്ന റാലിയുടെ പൊതുസമ്മേളനം അണങ്കൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഹിന്ദുത്വ വര്‍ഗീയത കേരളത്തില്‍ വ്യാപിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. എന്നാല്‍ കേരള മണ്ണില്‍ ആര്‍എസ്എസിന്റെ കളി വിലപ്പോവില്ല. ജനങ്ങള്‍ ഈ ഭീകര സംഘത്തെ ഇല്ലായ്മ ചെയ്യും. ചില കോണ്‍ഗ്രസ് നേതാക്കളും ഇതിനെ പിന്തുണക്കുകയാണ്. സഹിഷ്ണുതയുടെ ഇന്ത്യക്കായി ജനങ്ങളെ സഹോദരി സഹോദരന്മാരായി ജീവിക്കുന്നതിന് വേണ്ടി ഫാഷിസ്റ്റ് മുക്ത ഇന്ത്യ കെട്ടിപ്പെടുക്കലാണ് എസ്ഡിപിഐയുടെ ലക്ഷ്യം. 

ഹിന്ദുത്വ ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ കൊല്ലുകയും അതിക്രമം നടത്തുകയും ചെയ്യുമ്പോള്‍ നിവര്‍ന്ന് നില്‍ക്കാനാണ് എസ്ഡിപിഐ ആഹ്വാനം ചെയ്യുന്നത്. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കുഴിച്ചുമൂടിക്കൊണ്ടിരിക്കുകയാണ്. പശുവിന്റെ പേരില്‍ യുദ്ധം തുടങ്ങിയിരിക്കുകയാണ്. 

മോദി സമ്പന്നരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പാക്കിസ്താനില്‍ പോലും പോകുന്നത്. മോദിയുടെ പാക്കിസ്താന്‍ സന്ദര്‍ശനം വിദേശകാര്യമന്ത്രി പോലും അറിഞ്ഞിരുന്നില്ല. പാര്‍ലമെന്റില്‍ ഇരുന്ന് ഇദ്ദേഹം സീറ്റ് ബെല്‍റ്റ് തിരയുകയാണ്. ലോകം ചുറ്റി വിമാനത്തില്‍ സീറ്റ് ബെല്‍റ്റ് മുറുക്കിയതിന്റെ ഓര്‍മ്മകളാണ് പാര്‍ലമെന്റില്‍ പോലും പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

വെള്ളാപ്പള്ളി യാത്ര നടത്തിയത് വര്‍ഗ്ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടായിരുന്നു. ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. 

ചരിത്രത്തെ വളച്ചൊടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മഹാത്മാഗാന്ധി, നെഹ്‌റു, ഇന്ദിരാഗാന്ധി തുടങ്ങിയ വ്യക്തിത്വങ്ങളെ ഇപ്പോള്‍ ചരിത്രത്തിന്റെ പിന്നോട്ടാക്കുകയാണ്. പകരം ഗോഡ്‌സയേയും ഗോവാള്‍ക്കറേയുമാണ് ചരിത്രപുരുഷന്മാരായി വാഴിക്കുന്നത്. ബോളിവുഡില്‍പോലും അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചവരെ ഭീഷണിപ്പെടുത്തി ഒതുക്കിനിര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് ഇ അബൂബക്കര്‍ പറഞ്ഞു. 

തളങ്കര ദീനാര്‍ നഗറില്‍ നിന്ന ്ആരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. നഗരം ചുറ്റി അണങ്കൂരില്‍ സമാപിച്ചു.വൈകീട്ട് 3.15ന് തുടങ്ങിയ റാലിയുടെ ആദ്യനിര അണങ്കൂരില്‍ എത്തിയപ്പോഴും പിന്‍നിര തളങ്കരയില്‍ തന്നെയായിരുന്നു.

സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. നാസറുദ്ദീന്‍ എളമരം, അബ്ദുല്‍ മജീദ് കൊടലിപ്പേട്ട്, കെ മുഹമ്മദലി, പി അബ്ദുല്‍ഹമീദ്, എ കെ അബ്ദുല്‍ മജീദ്, ടി കെ കെ ഫൈസി സംസാരിച്ചു. മുസ്തഫ കൊമ്മേരി, എന്‍ മാണി, പി ജമീല, സി എ ഹാരിസ്, പി ആര്‍ കൃഷ്ണന്‍ കുട്ടി, സി ടി സുലൈമാന്‍, ബഷീര്‍, ഹംസ വയനാട്, ഷുക്കൂര്‍മാസ്റ്റര്‍, എ ഫൈസല്‍, സി പി മജീദ് ഹാജി, ഇക്ബാല്‍ ഹൊസങ്കടി, ടി പോക്കര്‍, ഖമറുല്‍ ഹസീന, യു കെ ഡയസി, ബാലസുബ്രഹ്മണ്യന്‍, സല്‍മ, കെ സുഫീറ, ശരീഫ സംബന്ധിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.