Latest News

323 പന്തില്‍ നിന്ന് 1009 റണ്‍സെടുത്ത ഓട്ടോക്കാരന്റെ മകന് ലോക റെക്കോഡ്‌

മുംബൈ:[www.malabarflash.com] ഭണ്ഡാരി ട്രോഫി അണ്ടര്‍-16 ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രണ്ടു തവണ എണ്‍പത് റണ്‍സിന് പുറത്തായപ്പോള്‍ പ്രണവ് ധന്‍വാഡെ കോച്ചിന് ഉറപ്പ് കൊടുത്തു. അടുത്ത മത്സരത്തില്‍ ഉറപ്പായും സെഞ്ച്വറി നേടും. ഒന്നല്ല, ഒരിന്നിങ്‌സില്‍ പത്ത് സെഞ്ച്വറി ഒറ്റയടിക്ക് അടിച്ചാണ് പ്രണവ് കോച്ചിനു കൊടുത്ത വാക്കു പാലിച്ചത്.

ആര്യ ഗുരുകുല്‍ സ്‌കൂളിനെതിരെ കെ.സി.ഗാന്ധി സ്‌കൂള്‍ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 323 പന്തില്‍ നിന്ന് 1009 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു പതിനഞ്ചുകാരനായ പ്രണവ്. 129 ബൗണ്ടറിയും 59 സിക്‌സും അടങ്ങുന്നതായിരുന്നു പ്രണവിന്റെ അത്ഭുത ഇന്നിങ്‌സ്. 1009 റണ്‍സില്‍ 870 ഉം പ്രണവ് നേടിയത് ബൗണ്ടറികളില്‍ നിന്നാണെന്ന് ചുരുക്കം.

ഏതെങ്കിലുമൊരു കളിയില്‍ ഒരാള്‍ ഒറ്റയ്ക്ക് ആയിരം റണ്ണെടുക്കുന്നത് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യം. മഹാരാഷ്ട്രയിലെ കല്ല്യാണില്‍ നടന്ന മത്സരത്തില്‍ 20 ഓവറില്‍ 31 റണ്‍സിന് ഓള്‍ഔട്ടായ എതിരാളികളായ ആര്യ ഗുരുകുലിനെതിരെ രണ്ടിന് 1,465 റണ്‍സാണ് പ്രണവിന്റെ കെ.സി.ഗാന്ധി സ്‌കൂള്‍ നേടിയത്. ഇതും ഒരു ലോക റെക്കോഡ് തന്നെ. ആകാശ് സിങ്ങിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 546 റണ്‍സിന്റെ കൂട്ടുകെട്ടാണ് പ്രണവ് സൃഷ്ടിച്ചത്.

കാലത്ത് വീട്ടില്‍ നിന്ന് വെറുംവയറ്റില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയ പ്രണവ് മത്സരത്തിന്റെ ആദ്യ ദിവസം തന്നെ ഒരു ലോകറെക്കോഡ് നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന ഇംഗ്ലീഷുകാരനായ എ.ഇ.ജെ. കോളിന്‍സിന്റെ പേരിലുണ്ടായിരുന്ന 117 വര്‍ഷം പഴക്കമുള്ള ലോകറെക്കോഡാണ് പ്രണവ് തകര്‍ത്തത്. 1899ല്‍ ഇംഗ്ലണ്ടില്‍ നോര്‍ത്ത് ടൗണിനെതിരെ ക്ലാര്‍ക്ക് ഹൗസിനുവേണ്ടി കോള്ളിന്‍സ് 628 റണ്‍സായിരുന്നു നേടിയരുന്നത്. മുംബൈക്കാരനായ പൃഥ്വി ഷാ റിസ്‌വി സ്പ്രിങ്ഫീല്‍ഡ് ഹൈ സ്‌കൂളിനുവേണ്ടി ഒരു വര്‍ഷം മുന്‍പ് നേടിയ 546 റണ്‍സിന്റെ റെക്കോഡും പ്രണവ് പഴങ്കഥയാക്കി.

ആദ്യ ദിവസം ഉച്ചഭക്ഷണം വരെ ഉച്ചഭക്ഷണം വരെ 45 റണ്‍സ് മാത്രമായിരുന്നു പ്രണവ് നേടിയത്. പിന്നീടുള്ള രണ്ട് സെഷനുകളിലാണ് പ്രണവ് തകര്‍ത്താടിയത്. ഈ രണ്ടു സെഷനുകളില്‍ 607 റണ്‍സ് പ്രണവിന്റെ ബാറ്റില്‍ നിന്ന് പ്രവഹിച്ചു. രണ്ടാം ദിവസം ഉച്ചയ്ക്ക് മുന്‍പ് തന്നെ ആയിരം തികച്ച ചരിത്രമാവുകയും ചെയ്തു. പ്രണവില്‍ നിന്ന ആവേശം ഉള്‍ക്കൊണ്ട് ടീമംഗങ്ങളായ ആകാശ് സിങ്ങും (173) സിദ്ദേഷ് പട്ടേലും (100) ടീമിനുവേണ്ടി സെഞ്ച്വറി നേടിയിരുന്നു.

ഓട്ടോ ഡ്രൈവറായ പ്രശാന്തിന്റെ മകനാണ് പ്രണവ്. മകന്‍ ക്രീസില്‍ തകര്‍ത്താടുന്ന വാര്‍ത്ത കേട്ടറിഞ്ഞ് അച്ഛന്‍ പ്രശാന്ത് ഓട്ടോ നിര്‍ത്തിയിട്ട് മത്സരം നടക്കുന്ന കല്ല്യാണ്‍ യൂണിയന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലേയ്ക്ക് ഓടിയെത്തി. പ്രശാന്ത് എത്തുമ്പോള്‍ 300 റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു പ്രണവ്. അച്ഛന്റെ സാന്നിധ്യത്തിലായിരുന്നു റെക്കോഡ് പ്രകടനം. ലോകറെക്കോഡിട്ട് തളര്‍ന്നു വന്ന മകനെ വാരിപ്പുണര്‍ന്നു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.