Latest News

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

ആലപ്പുഴ:[www.malabarflash.com] മാരകായുധങ്ങളുമായെത്തിയ സംഘം അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഏവൂര്‍ വടക്കു സുനില്‍ഭവനം സുനില്‍കുമാര്‍ (28) ആണു കൊല്ലപ്പെട്ടത്. അക്രമി സംഘം ഭയപ്പെടുത്തി ഓടിച്ച സുനിലിന്റെ അച്ഛന്‍ രാമചന്ദ്രനെ (55) ചൊവ്വാഴ്ച രാത്രിവരെയും കണ്ടെത്താനായില്ല. കൊലയുമായി ബന്ധപ്പെട്ടു സിപിഎമ്മിന്റെ മുന്‍ പഞ്ചായത്ത് അംഗം അടക്കം നാലു പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

തിങ്കളാഴ്ച അര്‍ധരാത്രി വീട്ടിലെത്തിയ സംഘം സുനില്‍കുമാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ദേഹത്തു പതിനഞ്ചിലേറെ മുറിവുകളുണ്ടെന്നും അക്രമി സംഘത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നതായും പോലീസ്‌ പറഞ്ഞു. വടിവാള്‍, കമ്പിവടി, ടീപ്പോയിയുടെ കാല് തുടങ്ങിയവ കൊണ്ടായിരുന്നു ആക്രമണം. ഇവിടെ നിന്നു കഠാരയും ചെരുപ്പും പോലീസ്‌ കണ്ടെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച ടീപ്പോയിയുടെ കാല് വീടിന്റെ പരിസരത്തു നിന്നു കണ്ടെത്തി.

സുനില്‍കുമാറിന്റെ വീട്ടുമുറ്റത്തു തന്നെയുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണു സംഘം ആദ്യം ആക്രമണം നടത്തിയത്. സമീപത്തെ വീടിന്റെ വാതിലുകള്‍ തകര്‍ക്കുന്നത് അടുക്കളഭാഗത്തെ ജനലിലൂടെ കണ്ട സുനില്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടുകയായിരുന്നു. വീടിനു സമീപം കാട്ടുവള്ളികളില്‍ തട്ടി വീണ സുനിലിനെ പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിച്ചു. അമ്മ രുക്മിണിയും ഭാര്യ പ്രിഞ്ചുവും പിറകെ ഓടിയെത്തി. ഇതിനിടെ അച്ഛന്‍ രാമചന്ദ്രനെ സംഘം ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടു.

രുക്മിണിക്കു നേരെയും ഭീഷണി ഉണ്ടായി. ഒരു മണിക്കൂറോളം കഴിഞ്ഞു പൊലീസെത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രക്തം വാര്‍ന്നു സുനില്‍ മരിച്ചു. കിണറിന്റെ ജോലിയും കെട്ടിടനിര്‍മാണ ജോലികളും മറ്റും ചെയ്തു വരികയായിരുന്നു സുനില്‍. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഹരിപ്പാട് മാധവ ജംഗ്ഷനില്‍ നിന്നു വിലാപയാത്രയായി വീട്ടിലെത്തിച്ചു സംസ്‌കരിച്ചു. മക്കള്‍: ഹരികൃഷ്ണന്‍, ആവണി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നു കോണ്‍ഗ്രസ് ആരോപിച്ചു. 

അക്രമി സംഘത്തില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയെന്നു പോലീസ്‌ പറഞ്ഞു. കഴിഞ്ഞ 11നു കരീലക്കുളങ്ങരയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടു സുനില്‍കുമാറിനെതിരെ കേസുള്ളതായും അതിന്റെ െവെരാഗ്യമാണു െകാലയ്ക്കു കാരണമെന്നു സംശയിക്കുന്നതായും പോലീസ്‌ അറിയിച്ചു.

സുനില്‍കുമാറിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ത്തികപ്പള്ളി താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫിസിനു നേരെ കല്ലേറു നടത്തുകയും ഓഫിസിലെ കസേരകളും മറ്റും തള്ളിയിടുകയും ചെയ്തു. ചേപ്പാട് പഞ്ചായത്തില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. മന്ത്രി രമേശ് ചെന്നിത്തല സുനില്‍കുമാറിന്റെ വീടു സന്ദര്‍ശിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.