Latest News

ബജ്രംഗദളിന്റെ ആയുധ പരിശീലന വീഡിയോ: പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ്


ഫൈസാബാദ്: [www.malabarflash.com] സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിന്റെ വീഡിയോ പുറത്തുവന്ന സംഭവത്തില്‍ ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അയോധ്യയിലെ ബജ്രംഗദള്‍ നേതാവ് മഹേഷ് മിശ്രയാണ് അറസ്റ്റിലായത്.
ഹിന്ദുത്വ സംഘടനയിലെ പ്രവര്‍ത്തകര്‍ക്ക് ആയുധപരിശീലനം നല്‍കുന്ന വീഡിയോ പുറത്തായതിനെ തുടര്‍ന്ന് ബജ്രംഗദള്‍ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തത്. മെയ് പത്തിന് അയോധ്യയില്‍ നടത്തിയ ആയുധ പരിശീലനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഇതില്‍ പരമ്പരാഗതമായി മുസ്‌ലീങ്ങള്‍ ധരിക്കുന്ന തൊപ്പികളും സ്‌കാര്‍ഫുകളും ഉപയോഗിച്ചായിരുന്നു എതിരാളികളെ ചിത്രീകരിച്ചത്. ഹിന്ദുക്കള്‍ക്കും മുസ് ലീങ്ങള്‍ക്കും ഇടയില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമമാണിതെന്നും അതിനാലാണ് മഹേഷ് മിശ്രയെ അറസ്റ്റു ചെയ്തതെന്നും പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് 50 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ മോഹിത് ഗുപ്ത അറിയിച്ചു.
അതേസമയം, സ്വയംരക്ഷയ്ക്കുവേണ്ടിയാണ് ആയുധപരിശീലനം നല്‍കിയതെന്നാണ് ബജ്രംഗദള്‍ വാദിക്കുന്നത്. ആളുകള്‍ക്ക് സ്വയം പ്രതിരോധിക്കാനും സ്ത്രീകളെ സംരക്ഷിക്കാനും വേണ്ടിയുള്ള പരിശീലനമാണ് നല്‍കിയത്. മറ്റുസമുദായങ്ങള്‍ക്കും ഇതു ചെയ്യാമെന്ന് വി.എച്ച്.പി നേതാവ് രവി ആനന്ദ് പറഞ്ഞു.
ബജ്രംഗദളിന്റെ ആയുധ പരിശീലനത്തിനെതിരെ ഉത്തര്‍പ്രദേശിലെ ഭരണപക്ഷമായ സമാജ്‌വാദി പാര്‍ട്ടി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. പരിശീലന ക്യാമ്പിനെ തീവ്രവാദ പരിശീലനം എന്നാണ് സമാജ്‌വാദി പാര്‍ട്ടി വിളിച്ചത്.
ഇത്തരത്തില്‍ മോക്ക് ഡ്രില്ലുകള്‍ നടത്തേണ്ടത് സര്‍ക്കാര്‍ ഏജന്‍സികളാണ്. ഇപ്പോള്‍ ഐസിസ്, ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍, നക്‌സല്‍ സംഘടനകള്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ അവ നടത്തുകയാണ്. ഇതിനെ തീവ്രവാദ പരിശീലനം എന്നേ കണക്കാക്കാന്‍ സാധിക്കൂ. സമാജ്‌വാദി പാര്‍ട്ടി വക്താവ് സെയ്ദ് അസീം വാഖാര്‍ പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.