ധാക്ക: [www.malabarflash.com] ബംഗ്ലദേശ് തലസ്ഥാന നഗരത്തിലെ ഗുൽഷാനിലെ റസ്റ്ററന്റിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും. താരുഷി ജെയ്ൻ എന്ന യുവതിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. 20 വിദേശികളാണ് ആകെ കൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധങ്ങൾകൊണ്ടാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ആക്രമണം നടത്തിയ ആറു ഭീകരരെ 10 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ സൈന്യം വധിച്ചു. ഭീകരരിൽ ഒരാളെ ജീവനോടെ പിടികൂടിയിട്ടുണ്ട്. ഭീകരരുമായി നടന്ന വെടിവയ്പിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആക്രമണം നടന്ന സ്ഥലത്തിനടുത്തുള്ള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
ഭീകരർ ബന്ദികളാക്കിയ വിദേശികളടക്കമുള്ള 13 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി. ജപ്പാൻ, ശ്രീലങ്ക, അർജന്റീന എന്നിവിടങ്ങളിൽനിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ട്. നിരവധിപേർക്ക് പരുക്കേറ്റിട്ടുണ്ട്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു.
ധാക്കയിലെ ഗുൽഷാനിലുള്ള ഹോളി ആർടിസാൻ ബേക്കറി കഫേയിൽ അതിക്രമിച്ചു കടന്ന ഭീകരർ അവിടെയുള്ളവരെ ബന്ദികളാക്കുകയായിരുന്നു. വിദേശികളും നയതന്ത്ര പ്രതിനിധികളും പതിവായി സന്ദർശിക്കാറുള്ള കഫേയിൽ വെള്ളിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആക്രമണം. പോലീസുകാർ ചർച്ചയ്ക്കു ശ്രമിച്ചെങ്കിലും അക്രമികൾ പ്രതികരിക്കാൻ തയാറായില്ല. റസ്റ്ററന്റ് വളഞ്ഞ പോലീസിനുനേരെ ഭീകരർ ഗ്രനേഡുകൾ വലിച്ചെറിയുകയായിരുന്നു. തുടർന്ന് പോലീസ് വെടിവയ്പ്പ് നടത്തി.
ബംഗ്ലദേശിലെ ജനൈദ ജില്ലയിൽ ഇന്നലെ പുലർച്ചെ ഹിന്ദു പൂജാരിയെ അക്രമികൾ കഴുത്തറുത്തു കൊന്നതിനു പിന്നാലെയാണ് രാത്രിയിലെ ഐഎസ് ആക്രമണം.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment