Latest News

റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍വെച്ച കേസ്; മൂന്നുപേര്‍ അറസ്റ്റില്‍

വടകര:[www.malabarflash.com] ചോറോട് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍വെച്ച് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. അഴിയൂര്‍ കോട്ടിക്കല്ലന്‍ പുതിയപുരയില്‍ സാജിര്‍ (27), വടകര ബീച്ച് റോഡിലെ കണ്ണോത്ത് മുഹമ്മദ് നസീഹ് (29), വടകര ബീച്ചിലെ വൈക്കിലശ്ശേരി പുതിയപുരയില്‍ യാസര്‍ അറഫാത്ത് (26) എന്നിവരെയാണ് വടകര സി.ഐ. എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

നേരത്തേ ഇവരുടെ സുഹൃത്തായിരുന്ന ചോറോട് പള്ളിത്താഴ പി.ബി.സി. ഹൗസില്‍ ജാസിറിന്റെ സ്‌കൂട്ടറാണ് ഇവര്‍ ഉരുട്ടിക്കൊണ്ടുപോയി ട്രാക്കില്‍വെച്ചത്. 21-ന് രാത്രിയായിരുന്നു സംഭവം. രാത്രി 12.10ന് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്​പ്രസ് സ്‌കൂട്ടറില്‍ ഇടിച്ചു. സ്‌കൂട്ടര്‍ ചിന്നിച്ചിതറി. ഭാഗ്യത്തിനാണ് വന്‍ അപകടം ഒഴിവായത്.

കേസില്‍ കുടുക്കി ജാസിറിന്റെ വിദേശയാത്ര മുടക്കാനാണ് ഇവര്‍ ഇതു ചെയ്തതെന്ന് കോഴിക്കോട് റൂറല്‍ എസ്.പി. എന്‍. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജാസിറിന്റെ അയല്‍ക്കാരനും സുഹൃത്തുമായ അര്‍ഷാദിന്റെ ബൈക്ക് അന്നേദിവസം രാത്രി തീവെച്ചുനശിപ്പിച്ചിരുന്നു. ഇതും ചെയ്തത് ഈ മൂന്നുപേരാണെന്ന് പോലീസ് പറഞ്ഞു.

ജാസിറും അര്‍ഷാദും ഇപ്പോള്‍ പിടിയിലായ മൂന്നുപേരും സുഹൃത്തുക്കളായിരുന്നു. സാജിറിനെ ആക്രമിച്ചതിന് നേരത്തേ ഒരു കേസുണ്ട്. ഈ കേസില്‍ പ്രതികളായവരുമായി അര്‍ഷാദും ജാസിറും ഈയിടെ അടുത്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ഇതിനാണ് അര്‍ഷാദിന്റെ ബൈക്ക് കത്തിച്ചത്. ബൈക്ക് കത്തിക്കുന്നതിനു മുമ്പെ ഇവര്‍ സ്‌കൂട്ടര്‍ തള്ളിക്കൊണ്ടുപോയി ട്രാക്കില്‍ വെച്ചിരുന്നു.

സ്‌കൂട്ടര്‍ ആദ്യം കടലില്‍ തള്ളാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍, പിന്നീട് ഊടുവഴികളിലൂടെ അരക്കിലോമീറ്ററോളം ദൂരം തള്ളി ട്രാക്കിലേക്ക് കൊണ്ടുപോയി. അപകടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെതന്നെയാണ് സ്‌കൂട്ടര്‍ ട്രാക്കില്‍വെച്ചതെന്ന് പോലീസ് പറഞ്ഞു. ജാസിറിനെ കുടുക്കാനായി സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റും മാറ്റിയിരുന്നു.

റെയില്‍വേ ആക്ടിലെ 150 എ വകുപ്പുപ്രകാരം തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ചതിനാണ് കേസ്. ജീവപര്യന്തം ശിക്ഷലഭിക്കാവുന്ന കേസാണിത്. തീവണ്ടി അപകടത്തില്‍പ്പെട്ടാല്‍ മരണംവരെ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ വധശ്രമത്തിനും കേസെടുക്കുമെന്ന് എസ്.പി. പറഞ്ഞു. ബൈക്ക് കത്തിച്ചതിനും കേസുണ്ട്. ഇവര്‍ എസ്.ഡി.പി.ഐയിലും മുസ്ലിം ലീഗിലും പ്രവര്‍ത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഇവര്‍ക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നു പരിശോധിച്ചുവരികയാണ്. ഐ.ബിയും റെയില്‍വേയുടെ സംഘവും വരുംദിവസങ്ങളില്‍ ചോദ്യംചെയ്യും. അറസ്റ്റിലായവരെ ട്രാക്കില്‍ കൊണ്ടുപോയി പോലീസ് തെളിവെടുത്തു. വടകര ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്.ഐ.മാരായ രാമകൃഷ്ണന്‍, സുധാകരന്‍, വിജയന്‍, എ.എസ്.ഐ. വാസു, എസ്.സി.പി.ഒ. രാജീവന്‍, സി.പി.ഒ. ഷാജി എന്നിവരുമുണ്ടായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.