Latest News

അതിക്രമങ്ങള്‍ക്കെതിരെ സാമൂഹിക ഇടപെടല്‍ അനിവാര്യം-സെമിനാര്‍

കാസര്‍കോട്:[www.malabarflash.com] സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിഭിന്നശേഷിയുള്ളവര്‍ക്കും നേരെ നടക്കുന്ന ശാരീരികവും മാനസികവും ലൈംഗീകവും സാമ്പത്തികവുമായ അതിക്രമങ്ങള്‍ക്കെതിരെ സാമൂഹികമായ ഇടപെടല്‍ അനിവാര്യമാണെന്ന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസ്സ് ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. 

സമൂഹത്തിന് സഹായകമായ നിയമങ്ങളില്ലാത്തതല്ല നിയമങ്ങളെയും ക്ഷേമപദ്ധതികളെയും കുറിച്ചുള്ള അവബോധമില്ലാത്തതാണ് പീഢനങ്ങളും അതിക്രമങ്ങളും വര്‍ദ്ധിക്കാനിടയാക്കുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സബ് കളക്ടര്‍ മൃണ്‍മയിജോഷി പറഞ്ഞു.
എല്ലാവര്‍ക്കും നിയമ സഹായം ഉറപ്പുവരുത്താന്‍ വരുമാനം നോക്കാതെ സഹായം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സന്നദ്ധമാണെന്ന് നിയമസുരക്ഷയും, സ്ത്രീ, വിഭിന്നശേഷിയുള്ളവരുടെ സംരക്ഷണവും എന്ന വിഷയത്തില്‍ സംസാരിച്ച ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറികൂടിയായ കാസര്‍കോട് സബ് ജഡ്ജ് ഫിലിപ്പ് തോമസ് പറഞ്ഞു. 

നീതിന്യായവ്യവസ്ഥയില്‍ എല്ലാവര്‍ക്കും നിയമസഹായം കിട്ടുവാനുള്ള അവകാശം ഉണ്ട്. സ്ത്രീകളുടേയും കുട്ടികളുടേയും വിഭിന്ന ശേഷിയുള്ളവരുടേയും സംരക്ഷണത്തിന് സഹായകമായ ശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. ഇവ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള നിയമ സംവിധാനങ്ങളും ഉണ്ട്. എന്നാല്‍ ആവശ്യക്കാര്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായ അറിവ് ലഭിച്ചിട്ടില്ല. വിഭിന്ന ശേഷിയുള്ളവര്‍ക്ക് സര്‍ക്കാരുദ്യോഗമേഖലയില്‍ മൂന്ന് ശതമാനം സംവരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

വിദ്യാഭ്യാസത്തിലും ഉദ്യോഗതലത്തിലും സംവരണമുണ്ട്. അന്ധന്‍, കാഴ്ചക്കുറവുള്ളവര്‍, ബധിരര്‍, കുഷ്ഠ രോഗം പിടിപെട്ട് മോചിതരായവര്‍, കേള്‍വി ശക്തി നഷ്ടപ്പെട്ടവര്‍, മാനസികവൈകല്യമുള്ളവര്‍, മാനസിക രോഗമുള്ളവര്‍ തുടങ്ങിയവരാണ് വിഭിന്നശേഷിയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവര്‍ക്കാവശ്യമായ എല്ലാ നിയമ സംരക്ഷണവും ഉറപ്പുവരുത്തേണ്ടതാണ്.
സ്ത്രീകള്‍ക്ക് സാമൂഹിക നീതി വകുപ്പിന് കീഴില്‍ വനിത പ്രൊട്ടക്ഷന്‍ ഓഫീസ് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. സുലജ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും പരിഹാരനടപടികളും എന്ന വിഷയം അവതിരിപ്പിച്ച് വിശദീകരിച്ചു. 

സ്ത്രീകളുടെ സംരക്ഷണത്തിനുള്ള നിയമം ശക്തമായി നടപ്പിലാക്കുന്നതിന് സാമൂഹികമായ ഇടപെടല്‍ അനിവാര്യമാണ്. ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള ഗാര്‍ഹീക പീഢനങ്ങള്‍ വര്‍ദ്ധിക്കുന്നത് അപകടകരമായ സൂചനകളാണ് നല്‍കുന്നത്. പീഢനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം താമസസൗകര്യമൊരുക്കല്‍, നഷ്ടപരിഹാരം ലഭ്യമാക്കല്‍ കേസ് നടത്തിപ്പ് എന്നിവയെല്ലാം ഉറപ്പുവരുത്തുന്നതിന് വനിത പ്രൊട്ടക്ഷന്‍ ഓഫീസ് സഹായം നല്‍കുന്നു. സ്ത്രീകള്‍ സ്വയം സുരക്ഷിതരായിരിക്കുകയും അക്രമികളോട് ശക്തിയായി പ്രതികരിക്കുകയും വേണം. 

ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒരേ രീതിയില്‍ വളരാനുള്ള സാഹചര്യമൊരുക്കണം. സ്വന്തം ഭര്‍ത്താവിന്റെ വിലാസം പോലുമറിയാതെ വിവാഹിതരാവുകയും കുട്ടികള്‍ പിറന്നതിന് ശേഷം ഉപേക്ഷിക്കപ്പെട്ട് വഞ്ചിതരാകുകയും ചെയ്യുന്നവരുടെ പരാതികള്‍ ലഭിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളില്‍ പെട്ട് ശിക്ഷയനുഭവിച്ച് ജയില്‍മോചിതരായവര്‍, തിരികെയെത്തുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ വീണ്ടും ഏര്‍പ്പെടുന്നതും ആശങ്കാജനകമാണെന്ന് പി.സുലജ പറഞ്ഞു.
കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമം ശക്തമായി നടപ്പിലാക്കുന്നതിനാല്‍ ഇത്തരം കേസുകള്‍ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ സമൂഹം തയ്യാറാകുന്നുണ്ടെന്ന് ചൈല്‍ഡ് ലൈന്‍ നോഡല്‍ കോ-ഓര്‍ഡിനേറ്റര്‍ അനീഷ് ജോസ് പറഞ്ഞു. കുട്ടികളുടെ സംരക്ഷണനിയമങ്ങള്‍ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 

കുട്ടികളെ പീഢിപ്പിക്കുന്നതറിഞ്ഞിട്ടും അത് ബന്ധപ്പെട്ടരെ അറിയിക്കാതിരിക്കുന്നത് കുറ്റകരമാണ്. മാധ്യമങ്ങള്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും കൂടുതല്‍ ജാഗ്രത പാലിക്കണം. പീഢിപ്പിക്കപ്പെട്ട കുട്ടികളുടെ പേര് വിവരമോ തിരിച്ചറിയാവുന്ന വസ്തുതകളോ പ്രസിദ്ധീകരിക്കുന്നതും കുറ്റകരമാണ്. അതിക്രമത്തിന് ഇരയാകുന്ന കുട്ടിയുടെ മൊഴിയെടുക്കേണ്ടത് സബ് ഇന്‍സ്‌പെകടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ആയിരിക്കണം. യൂണിഫോം ധരിച്ച് കുട്ടിയുടെ മൊഴിയെടുക്കരുത്. കുട്ടിയുടെ സൗകര്യപ്രദമായ സ്ഥലത്ത് വെച്ചായിരിക്കണം മൊഴിയെടുക്കേണ്ടത്. കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണം. വ്യക്തിഹത്യ നടത്തുന്നതിന് ഈ നിയമം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും ശിക്ഷ ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി. സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എം. മധുസുദനന്‍ സ്വാഗതവും കാസര്‍കോട് പ്രസ് ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം നന്ദിയും പറഞ്ഞു. നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി കണ്‍വീനര്‍ വി രാമചന്ദ്രന്‍ വിഭിന്ന ശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പരിവാറിന്റെ ജില്ലാ ചെയര്‍മാന്‍ മുഹമ്മദ് മുബാറക്ക് ഹാജി എന്നിവര്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തകര്‍, കുടുംബശ്രീ, യൂത്ത്ക്ലബ്ബ്, വിഭിന്നശേഷിയുള്ളവരുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.