Latest News

സംസ്‌ഥാന സ്കൂൾ കലോത്സവത്തിനു വർണപ്പൊലിമയേകാൻ ആറുനില പന്തൽ

കണ്ണൂർ: കൗമാരപ്രതിഭകൾ കലാകേരളത്തിനു സമർപ്പിക്കുന്ന ദൃശ്യ–ശ്രാവ്യ കലകളുടെ വിരുന്നൂട്ടിനായി കണ്ണൂരിൽ ഒരുക്കുന്ന കലോത്സവവേദികളിൽ പന്തൽ നിർമാണം തകൃതി. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്കായി കണ്ണൂരിൽ ആകെ 20 വേദികളിലാണുള്ളത്.[www.malabarflash.com]

നിളയും പമ്പയും ചന്ദ്രഗിരിയും വളപട്ടണവും അടക്കമുള്ള പുഴകളുടെ പേരുകളാണു 20 വേദികൾക്കു നല്കിയിരുക്കുന്നത്. ജവഹർ സ്റ്റേഡിയത്തിൽ ഭക്ഷണത്തിനായി ഒരുക്കുന്നതടക്കം ആകെ 13 പന്തലുകളാണുള്ളത്.

പോലീസ് ഓഡിറ്റോറിയം, ജവഹർ ഹാൾ, ശിക്ഷക്സദൻ എന്നിവിടങ്ങളിലെ വേദികൾക്കും ബാൻഡ് മത്സരം നടക്കുന്ന കണ്ണൂർ സെൻട്രൽ ജയിൽ പരേഡ് ഗ്രൗണ്ടിലും പന്തലുകളില്ല. എന്നാൽ മത്സരാർഥികൾക്കും ഒഫീഷ്യലുകൾക്കും വിശ്രമിക്കുന്നതിനായി ജയിൽ പരേഡ് ഗ്രൗണ്ടിൽ പന്തൽ ഒരുക്കുന്നുണ്ട്. മറ്റു മത്സരവേദികൾ സ്കൂൾ ക്ലാസ് മുറികളായതിനാൽ അവിടെ പന്തലിന്റെ ആവശ്യമില്ല.

പോലീസ് മൈതാനത്തെ മുഖ്യവേദിയായ ‘നിള’ യിൽ ഒരുക്കുന്നത് 37,500 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഭീമൻ പന്തലാണ്. മുഖ്യവേദിയുടെ സ്റ്റേജ് മാത്രം 1,200 ചതുരശ്ര അടി വിസ്തൃതിയിലാണ്. വേദിയിൽ ഒരേസമയം 5,000 പേർക്കിരുന്നു മത്സരങ്ങൾ വീക്ഷിക്കാനാകും. തെയ്യങ്ങളുടേയും തിറകളുടേയും നാടായ കണ്ണൂരിന്റെ മഹിമ വിളിച്ചോതുന്ന രീതിയിൽ മുഖ്യവേദി ഒരുക്കുന്നത് ആറുനിലകളിലായാണ്.

ഓലമേഞ്ഞാണു വേദികളുടെ നിർമാണം. മലപ്പുറം താനൂരിലെ യൂസഫിനാണു പന്തലുകളുടെ നിർമാണച്ചുമതല. കഴിഞ്ഞ നാലുവർഷമായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു സംസ്‌ഥാന സ്കൂൾ കലോത്സവത്തിനു പന്തലുകൾ ഒരുക്കുന്നത്. 

മുഖ്യവേദിയിൽ കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാർ, കലാകാരന്മാർ, മുൻ മുഖ്യമന്ത്രിമാർ തുടങ്ങിയവരുടെ ചിത്രങ്ങളും പ്രദർശിപ്പിക്കും. ചിത്രങ്ങൾ സംബന്ധിച്ചു വിദ്യാഭ്യാസ വകുപ്പാണ് അന്തിമ തീരുമാനമെടുക്കുന്നത്. പലപ്പോഴും ചിത്രങ്ങളുമായി ബന്ധപ്പെട്ടു വിവാദമുയരുന്ന പശ്ചാത്തലത്തിലാണു തീരുമാനം വിദ്യാഭ്യാസ വകുപ്പിനു വിട്ടത്. 

മുഖ്യവേദിയോടു ചേർന്നു 50 മീഡിയ പവലിയനുകൾ, 14 ഗ്രീൻ റൂമുകൾ, 10 ടോയ്ലറ്റ്, അവശ്യസർവീസുകൾ എന്നിവയ്ക്കും സംവിധാനമൊരുക്കും. മുഖ്യവേദിയുടെ കിഴക്കുഭാഗത്തായി കണ്ണൂരിന്റെ ചരിത്രം വിളിച്ചോതുന്ന പ്രദർശനത്തിനായി 2,000 ചതുരശ്ര അടി വിസ്തൃതിയിൽ പന്തൽ ഒരുക്കുന്നുണ്ട്. 

കണ്ണൂർ കളക്ടറേറ്റ് മൈതാനിയിലെ രണ്ടാംവേദിയായ ‘ചന്ദഗിരി’ യിൽ 20,000 ചതുരശ്ര അടിയിലുള്ള പന്തലിനുള്ള പ്രവൃത്തികളാണു പുരോഗമിക്കുന്നത്. ഇവിടെ ഒരേസമയം 2,000 പേർക്കിരുന്നു മത്സരങ്ങൾ ആസ്വദിക്കാനാകും. 

ജവഹർ സ്റ്റേഡിയത്തിലെ ഭക്ഷണശാല 35,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഒരുക്കുന്നത്. ഇവിടെ 3,000 പേർക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനാകും. സ്റ്റേഡിയത്തിലെ ട്രാക്കുകൾക്കു കോട്ടംതട്ടാത്ത രീതിയിലാണു പന്തലിന്റെ നിർമാണം ക്രമീകരിച്ചിരിക്കുന്നതെന്ന് സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി കൺവീനർ ബഷീർ ചെറിയാണ്ടി പറഞ്ഞു.

ജനപ്രിയ മത്സരങ്ങൾ നടക്കുന്ന വേദികളെല്ലാം അടുത്തടുത്താണെന്നതാണ് കണ്ണൂരിലെ പ്രത്യേകത. ഇതു മത്സരാർഥികൾക്കും കലാസ്വാദർക്കും ആശ്വാസമേകും. ഭക്ഷണശാലയും വേദികൾക്കടുത്തു തന്നെയാണ്. 


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.