Latest News

പോലീസ് സ്റ്റേഷന്‍ വിളിപ്പാടകലെയുള്ള വീട്ടില്‍ വന്‍ കവര്‍ച്ച; പതിനാറര പവന്‍ സ്വര്‍ണവും പതിനേഴായിരം രൂപയും കവര്‍ന്നു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് വിളിപ്പാടകലെ വൃദ്ധകളായ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നും പതിനാറര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പതിനേഴായിരം രൂപയും കവര്‍ച്ച ചെയ്തു.[www.malabarflash.com] 

കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസിന് പിറകിലെ പരേതനായ ഡോക്ടര്‍ സീതാരാമയുടെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്.
ചൊവ്വാഴ്ച രാത്രി പതിനൊന്നിനും ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കുമിടയിലാണ് കവര്‍ച്ച. വീടിന്റെ ഓടിളക്കി അകത്തുകടന്ന് പൂജാമുറിയിലെ ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവുമാണ് കവര്‍ച്ച ചെയ്തത്. വീട്ടിനുള്ളിലെ അലമാര ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു.
പൂജാമുറിയില്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഇരുമ്പുപെട്ടിയില്‍ ഭദ്രമായി അടച്ചുവെച്ച സ്വര്‍ണ്ണവും പണവുമാണ് കവര്‍ച്ചക്കാരന്‍ കൈക്കലാക്കിയത്. അലമാര കുത്തിത്തുറന്ന് പരിശോധിച്ചുവെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി സൂചനയില്ല. അലമാരയിലുള്ള വസ്ത്രങ്ങളും മറ്റു വസ്തുക്കളും വാരി വലിച്ചിട്ട നിലയിലാണ്. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടത്.
വീട്ടില്‍ സീതാരാമയയുടെ മക്കളായ സുമന, വിജയലക്ഷ്മി, വാസന്തിദേവി, ഇവരുടെ സഹായി പൊന്നമ്മ എന്നിവരാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
വീടിനെക്കുറിച്ച് അടുത്തറിയുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. വീടിന്റെ ചായ്പ്പിലൂടെ മുകളില്‍ കയറിയാണ് ഓടിളക്കി മോഷ്ടാക്കള്‍ അകത്തു കടന്നത്.
സംഭവമറിഞ്ഞ് ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍, എസ്‌ഐ സന്തോഷ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിരലയാള വിദഗ്ധന്‍ വി നാരായണനും സ്ഥലത്തെത്തി. കാസര്‍കോട് നിന്നെത്തിയ പോലീസ് നായ റൂമി കവര്‍ച്ച നടന്ന പൂജാമുറിയും മറ്റും പരിശോധിച്ചു.
വീടിന് ചുറ്റും നിരീക്ഷണം നടത്തിയ റൂമി വീട്ടുപരിസരത്ത് തന്നെ നിലയുറപ്പിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി മുതല്‍ പെയ്യുന്ന തകര്‍പ്പന്‍ മഴ കവര്‍ച്ചക്കാരന്‍ ഫലപ്രദമായി ഉപയോഗിച്ചുവെന്നാണ് പോലീസ് നിഗമനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.