Latest News

മാനഭംഗക്കേസ്: ഗുർമീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി, വിധി തിങ്കളാഴ്ച

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ 'ദേരാ സച്ചാ സൗദാ' നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ 28 ന് പ്രഖ്യാപിക്കും.[www.malabarflash.com]

15 വര്‍ഷം മുമ്പുള്ള ബലാത്സംഗ കേസിലാണ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതി കണ്ടെത്തിയിട്ടുള്ളത്. ഗുര്‍മീതിന്റെ പത്ത് ലക്ഷത്തോളം അനുയായികള്‍ പഞ്ച്കുളയില്‍ എത്തിയ സാഹചര്യത്തില്‍ അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്. 

20 ലക്ഷത്തോളം അനുയായികള്‍ ഇനിയും എത്തുമെന്ന് ദേരാ സച്ചാ സൗദ വ്യക്തമാക്കിയതോടെ ഗുര്‍മീത് പ്രതിയായ കേസിലെ വിധി പ്രസ്താവം ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

2002 ല്‍ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വെച്ച് വനിതാ അനുയായിയെ ഒന്നിലേറെത്തവണ ഗുര്‍മീത് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 2007 മുതല്‍ ഗുര്‍മീതിനെതിരായ കോടതി നടപടികള്‍ തുടരുകയാണ്.

എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച ഊമക്കത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. കത്തിന്റെ അടിസ്ഥാനത്തില്‍ ദേരാ തലവനെതിരെ ലൈംഗിക പീഡനക്കേസെടുക്കാന്‍ പഞ്ചാബ് - ഹരിയാന ഹൈക്കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പല വനിതാ അന്തേവാസികളെയും ഗുര്‍മീത് റാം റഹിം ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നായിരുന്നു കത്തിലെ ആരോപണം. 

അന്വേഷണത്തിന്റെ ഭാഗമായി ആശ്രമത്തിലെ 18 വനിതാ അന്തേവാസികളെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ഇതില്‍ രണ്ടുപേര്‍ ബലാത്സംഗ ആരോപണം ആവര്‍ത്തിച്ചു.

ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ലൈംഗിക അതിക്രമത്തെ ഗുര്‍മീത് റാം റഹീം ന്യായീകരിച്ചിരുന്നുവെന്നും വനിതാ അനുയായികളില്‍ ഒരാള്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് മജിസ്ട്രേട്ടിന് മുന്നിലും വനിതാ അനുയായികള്‍ ആരോപണം ആവര്‍ത്തിച്ചിരുന്നു. 

ഒരു ദിവസം ദേരാ തലവന്റെ മുറിയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം വലിയ സ്‌ക്രീനില്‍ അശ്ലീല സിനിമ കാണുകയായിരുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് വനിതാ അനുയായി അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി വളരെ കുറച്ചുപേര്‍ക്ക് മാത്രമെ ഗുര്‍മീതിന്റെ മുറിയില്‍ പ്രവേശനമുള്ളൂവെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചിരുന്നു.

2008 ല്‍ അദ്ദേഹത്തിനെതിരെ ബലാത്സംഗക്കുറ്റം അടക്കമുള്ളവ ചുമത്തി. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് ഗുര്‍മീത് റാം റഹീം വിശദീകരിച്ചിരുന്നു. സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ബലാത്സംഗക്കേസിന് പുറമെ രണ്ട് കൊലപാതക കേസുകളിലും ഗുര്‍മീത് വിചാരണ നേരിടുകയാണ്. ദേരാ അനുയായി രജ്ഞിത് സിങ്, മാധ്യമ പ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപധി എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ഗുര്‍മീത് വിചാരണ നേരിടുന്നത്. 

വ്യാജ കത്തുകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് രഞ്ജിത് സിങ്ങിനെ വധിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. ദേരാ സച്ചാ സൗദ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് മാധ്യമ പ്രവര്‍ത്തകനെ വധിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്ങാണ് കേസില്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുള്ളത്. പഞ്ചാബിലും ഹരിയാണയിലുമടക്കം ലക്ഷക്കണക്കിന് അനുയായികളുള്ള ആള്‍ദൈവമാണ് ഗുര്‍മീത്. അക്രമസാധ്യതയുള്ളതിനാല്‍ കോടതി പരിസരത്തെങ്ങും കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.