Latest News

അഞ്ച് ദിവസമായി ഫോണ്‍ എടുത്തില്ല; അന്വേഷിച്ചെത്തിയ മദ്രസ വിദ്യാര്‍ത്ഥിയായ മകന്‍ കണ്ടത് ചോറ്റുപാത്രത്തിന് മുന്നില്‍ ചേതനയറ്റ് കിടക്കുന്ന ഉമ്മയെ

കുമ്പള: അഞ്ച് ദിവസത്തിലേറെയായി ഫോണ്‍ എടുക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയ മദ്രസ വിദ്യാര്‍ത്ഥിയായ മകന്‍ കണ്ടത് അടച്ചിട്ട വീടിനകത്ത് ചോറ്റുപാത്രത്തിന് മുന്നില്‍ ചേതനയറ്റ് കിടക്കുന്ന ഉമ്മയെ. കുമ്പള കട്ടത്തടുക്ക എ.കെ.ജി. നഗര്‍ പള്ളത്തിന് സമീപത്തെ ആയിഷ(53)യാണ് മരിച്ചത്. [www.malabarflash.com]

മൃതദേഹത്തിന് അഞ്ച് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് അന്വേഷണത്തിനെത്തിയ കുമ്പള പോലീസ് പറഞ്ഞത്. പെരിയടുക്കയിലെ ബോര്‍ഡിംഗ് മദ്രസയില്‍ പഠിക്കുകയാണ് മകന്‍ മുഹമ്മദ് ബാസിത്ത്. 11 വര്‍ഷം മുമ്പ് ഹുബ്ലി ബീരിക്കരയില്‍ നിന്നും മകനോടൊപ്പം കട്ടത്തടുക്കയിലേക്ക് കുടിയേറിയ ആയിഷ ഒരു വാടക വീട്ടിലായിരുന്നു ആദ്യം താമസം. 

കല്ല്യാണ വീടുകളില്‍ ജോലിചെയ്താണ് മകനെ വളര്‍ത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പിന്നീട് ഒരു ചെറിയ വീട് പണിതു. മകനെ പെരിയടുക്കയിലെ ബോര്‍ഡിംഗ് മദ്രസയിലാക്കി. എല്ലാ ആഴ്ചയിലും അവധി ദിവസം മകന്‍ വീട്ടിലെത്തും. ചിലപ്പോള്‍ ഉമ്മ ജോലിക്ക് പോയിട്ടുണ്ടാവും. കഴിഞ്ഞ ഞായറാഴ്ച വീട്ടിലെത്തിയെങ്കിലും വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. 

ഉമ്മ ജോലിക്ക് പോയാല്‍ തിരിച്ചുവരുമ്പോള്‍ മൂന്നോ നാലോ ദിവസം കഴിഞ്ഞിരിക്കും. കല്ല്യാണ വീടുകളില്‍ തിരക്കുള്ള ജോലികള്‍ കാരണം ഫോണെടുക്കാനും കഴിയാറില്ല. ഏറെ നേരം കാത്തിരുന്ന മകന്‍ മദ്രസയിലേക്കും മടങ്ങി. പിന്നീടുള്ള ദിവസങ്ങളില്‍ ഫോണില്‍ വിളിച്ചെങ്കിലും ഉമ്മയെ കിട്ടിയില്ല. 

അതിനാലാണ് വെളളിയാഴ്ച വീണ്ടും വീട്ടിലെത്തിയത്. ഉമ്മയെ കാണാത്ത വിവരം അയല്‍ക്കാരെ അറിയിച്ചപ്പോള്‍ അവരും വീട്ടിലെത്തി. ഒടുവില്‍ ജനലിന്റെ ഗ്ലാസ് തകര്‍ത്ത് അകത്തുനോക്കിയപ്പോഴാണ് തറയില്‍ വീണുകിടക്കുന്ന ചോറ്റുപാത്രവും ചേതനയറ്റ് കിടക്കുന്ന ഉമ്മയേയും കണ്ടത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മരണം സംഭവിച്ചതാകാമെന്നാണ് സംശയം. ഹൃദയാഘാതമാകാം.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.