Latest News

ഖുര്‍ആന്‍ ഓതി സ്വാമി ആത്മദാസ് ധര്‍മ്മപക്ഷ, വേദവും ഉപനിഷത്തും ചൊല്ലി മുഹമ്മദ് ഫൈസി

കാഞ്ഞങ്ങാട്: എല്ലാമതങ്ങളും ഒരേ സത്യത്തിന്റെ പിന്തുടര്‍ച്ചയാണെന്നും എല്ലാവേദഗ്രന്ഥങ്ങളും ഏകമാനവീകത തന്നെയാണ് വിളംബരം ചെയ്യുന്നതെന്നും സന്യാസിവര്യനും ഇസ്‌ലാം മത പണ്ഡിതനും ഒരേ സ്വരത്തില്‍ സമര്‍ത്ഥിച്ചപ്പോള്‍ അത് സദസിനെയും വേദിയെയും ഒരുപോലെ കോള്‍മയിര്‍ കൊള്ളിച്ചു.[www.malabarflash.com]

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് നോര്‍ത്ത് കോട്ടച്ചേരിയില്‍ സംഘടിപ്പിച്ച നബിദിന സാംസ്‌ക്കാരിക സമ്മേളനമായിരുന്നു വേദി.

പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മുഖ്യാതിഥിയായി പങ്കെടുത്ത മലപ്പുറം കരുവാരക്കുണ്ട് സമന്വയഗിരി ആശ്രമ മഠാധിപതി സ്വാമി ആത്മദാസ് യമി ധര്‍മ്മപക്ഷ, ഫാത്തിഹ സൂറത്ത് മുതല്‍ വിശുദ്ധ ഖുര്‍ആനിലെ ഒട്ടേറെ ആയത്തുകളും സൂക്തങ്ങളും ഒന്നിനുപിറകെ മറ്റൊന്നായി സോദാഹരണ സമേതം ചൊല്ലി ഏക മാനവീകതയുടെ വിളംബര പ്രഖ്യാപനം നടത്തിയപ്പോള്‍ മറ്റൊരു മുഖ്യതിഥി അഡ്വ. ഓണംമ്പിള്ളി മുഹമ്മദ് ഫൈസി അഥര്‍വ്വ വേദവും ഉപനിഷത്തും രാമായണവും മഹാഭാരതവുമൊക്കെ മനോഹരമായ സംസ്‌കൃത ശ്ലോകത്തില്‍ അര്‍ത്ഥസഹിതം വിവരിച്ച് സദസിനെ അദ്ഭുതപ്പെടുത്തുക തന്നെ ചെയ്തു.

സൗഹാര്‍ദ്ദത്തേക്കാള്‍ നമുക്ക് ആവശ്യം സഹിഷ്ണുതയാണെന്നും നബിദിനമടക്കമുള്ള ഓര്‍മ്മദിനങ്ങളും ശ്രാദ്ധ ചടങ്ങകളും പ്രതിഷ്ഠാദിനങ്ങളും പരസ്പരം പങ്കുവെച്ച് ആഘോഷിക്കപ്പെടണമെന്നും സ്വാമി ആത്മദാസ് അഭിപ്രായപ്പെട്ടു. പ്രവാചകരെയും പൂര്‍വ്വസൂരികളെയും വെറും ഇടനിലക്കാര്‍ മാത്രമായി കണ്ടതിന്റെ ദുരന്തമാണ് മാനവകുലം അനുഭവിക്കുന്നത്.

ആരാധന ചെയ്യാന്‍ വേണ്ടി മാത്രമല്ല അള്ളാഹു മനുഷ്യനെ സൃഷ്ടിച്ചത്. ആയിരകണക്കിന് വര്‍ഷം ആരാധന ചെയ്യാന്‍ പ്രകാശത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട മലക്കുകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മണ്ണില്‍ നിന്നും മാംസപിണ്ഡത്തില്‍ നിന്നും ദൈവം മനുഷ്യനെ സൃഷ്ടിച്ചത് കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ്. അവിടെയാണ് കരുണയും കാരുണ്യവും നിലകൊള്ളുന്നത്. പ്രവാചകന്‍ ഇബ്രാഹിം നബിയുടെ അടുത്ത് ഭക്ഷണം തേടിയെത്തിയ ആളെ വെറും കൈയ്യോടെ തിരിച്ച് അയച്ചപ്പോള്‍ മലക്ക് ജിബ്രിയല്‍ മുഖേനെ ദൈവ സന്ദേശമെത്തിയത് വിശക്കുന്ന വയറിന് മതമില്ലെന്ന പ്രഖ്യാപനത്തോടെയായിരുന്നുവെന്നും സ്വാമി സമര്‍ത്ഥിച്ചു.

ഫാത്തിഹ സൂറത്തും സൂറത്തില്‍ ബഖ്‌റയും ഉള്‍പ്പെടെ ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗം മുഴുവന്‍ വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ ഉദ്ധരിച്ച സ്വാമി ഭക്ഷണത്തില്‍ പോലും തീവ്രവാദ പ്രഖ്യാപനം നടത്തുന്നതിനെതിരെ ആഞ്ഞടിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. സൂര്യന് ചന്ദ്രനെയും രാവിന് പകലിനെയും മറികടക്കാനാവാത്ത വിധം ഭ്രമണപഥത്തില്‍ താളഭദ്രമായി നിലനില്‍ക്കുന്ന പ്രകൃതിയും പ്രപഞ്ചവും സത്യവും ഏകവുമാണെങ്കില്‍ സര്‍വ്വ മതങ്ങളുടെയും അടിസ്ഥാന തത്വം ഒന്നാണെന്ന് അഡ്വ. ഓണംമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.

പ്രകൃതിയുടെ നിയമങ്ങളെ അനുസരിക്കാതിരിക്കാന്‍ യുക്തിവാദികള്‍ക്ക് പോലും കഴിയില്ല. പ്രകൃതിയുടെ മതമാണ് ഭൂമിയില്‍ പിറന്ന നല്ലമനുഷ്യരുടെ ചിന്തകള്‍. മൂസ നബിക്കും കൃഷ്ണഭഗവാനും ചരിത്രത്തില്‍ ഏറെ സമാനതകളുണ്ട്. യാദവകുലവും യഹൂദവംശവും ഒന്നാണെന്ന് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാകും. മതത്തിലും മതചിന്തയിലും മാനവീകതയിലും ഒരുപോലെ ജയിച്ചു എന്നത് തന്നെയാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ പ്രത്യേകത. മതവും മാനവീകതയും മതേതര ചിന്തയും സര്‍വ്വരും പറഞ്ഞു നടന്നപ്പോള്‍ വിപ്ലവകരമായ മാനവീക ജീവിതം നയിച്ച് പ്രവാചകന്‍ ലോകത്തെ ഞെട്ടിച്ചു.

ലോകചരിത്രത്തെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു യുഗപുരുഷന്‍ പ്രവാചകനെ പോലെ മറ്റൊരാളില്ലെന്ന സത്യം ആയിരത്തി നാന്നൂറ് വര്‍ഷം കഴിഞ്ഞിട്ടും ലോകം നെഞ്ചില്‍ കൊണ്ട് നടക്കുന്നുവെന്ന് മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സംയുക്ത ജമാഅത്ത് നല്‍കുന്ന ഭൂമിയുടെ രേഖകള്‍ ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും മംഗല്യ നിധി പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയും വിതരണം ചെയ്തു. സ്വാമി ആത്മദാസിന് ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്തും അഡ്വ. ഓണംമ്പിള്ളി മുഹമ്മദ് ഫൈസിക്ക് ട്രഷറര്‍ പാലക്കി സി കുഞ്ഞാമദ് ഹാജിയും സംയുക്ത ജമാഅത്തിന്റെ ഉപഹാരം സമ്മാനിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.