Latest News

പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി ധനമന്ത്രാലയം

ന്യൂഡല്‍ഹി: ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വുനല്‍കാന്‍ പദ്ധതികളുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍.[www.malabarflash.com]

ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്നും ഇന്ത്യ ഭേദപ്പെട്ട നിലയിലാണുള്ളതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നിരവധി പദ്ധതികളും അവര്‍ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. അമേരിക്കയും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയുള്ളതെന്നും അവര്‍ പറഞ്ഞു.

സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുകയാണ്. ജിഎസ്.ടി നിരക്കുകള്‍ ലളിതമാക്കുമെന്നും ഇതു സംബന്ധിച്ച് ഞായറാഴ്ച ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി റീഫണ്ട് വൈകിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

നികുതി റിട്ടേണ്‍ കൂടുതല്‍ സുതാര്യമാക്കും. സംരംഭകര്‍ക്ക് ഉദ്യോഗസ്ഥരുടെ ഉപദ്രവം ഉണ്ടാകില്ല. ആദായനികുതി വകുപ്പിന്റെ പ്രവര്‍ത്തനം കേന്ദ്രീകൃത രീതിയിലാക്കും. എല്ലാ ഉത്തരവുകളും നോട്ടീസുകളും ഒരു കേന്ദ്രത്തില്‍നിന്നായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് പണലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും ധനമന്ത്രി മുന്നോട്ടുവെച്ചിരിക്കുന്നത്.

സാമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനായി അടുത്തയാഴ്ച കൂടുതൽ നടപടികൾ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

മറ്റു പ്രധാന നിര്‍ദേശങ്ങള്‍:
  • കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ സാമൂഹ്യ ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയാല്‍ അത് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള ബജറ്റ് നിര്‍ദേശം പിന്‍വലിച്ചു. ഇനി അത് സിവില്‍ കുറ്റമായി മാത്രമേ കണക്കാക്കൂ.
  • സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്‌സ് പിന്‍വലിച്ചു.
  • അതിസമ്പന്നര്‍ക്ക് ഏര്‍പ്പെടുത്തിയ അധിക സര്‍ചാര്‍ജില്‍നിന്ന് വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരെ ഒഴിവാക്കി.
  • ഭവന-വാഹന വായ്പാ നിരക്കുകള്‍ കുറയ്ക്കും. ഓഹരി അടക്കം വന്‍കിട നിക്ഷേപങ്ങള്‍ക്ക് സര്‍ചാര്‍ജ് ഉണ്ടായിരിക്കില്ല.
  • 70,000 കോടി രൂപ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കും. 20,000 കോടി രൂപ ഭവനനിര്‍മാണ മേഖലയ്ക്കായി ദേശീയ ഹൗസിങ് ബാങ്ക് വഴി നല്‍കും.
  • ആദായനികുതി മേഖലയില്‍ ഏകീകൃത കമ്പ്യൂട്ടര്‍ സംവിധാനം ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പിലാവും
  • ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് നിലവില്‍ നല്‍കാനുള്ള ജിഎസ്ടി റിട്ടേണ്‍ ഒരു മാസത്തിനകം നല്‍കും. ഭാവിയിലുള്ള അപേക്ഷകളില്‍ 60 ദിവസത്തിനുള്ളില്‍ തീരുമനമുണ്ടാക്കും.
  • ഓഹരി അടക്കമുള്ള ദീര്‍ഘ, ഹ്രസ്വകാല മൂലധന നിക്ഷേപങ്ങള്‍ക്കുള്ള സര്‍ചാര്‍ജ് എടുത്തുകളഞ്ഞു.
  • വാഹനമേഖലയെ പുനരുജ്ജീവിപ്പിക്കാനായി സര്‍ക്കാരിന്റെ പഴയ വാഹനങ്ങള്‍ മാറ്റി പുതിയവാഹനങ്ങള്‍ വാങ്ങും. പുതിയ സ്‌ക്രാപ്പേജ് നയം കൊണ്ടുവരും.
  • ബാങ്ക് വായ്പാ അപേക്ഷയുടെ നില അറിയുന്നതിന് ഓണ്‍ലൈന്‍ സംവിധാനം. വായ്പ അടച്ചുതീര്‍ത്താല്‍ 15 ദിവസത്തിനകം രേഖകള്‍ തിരികെ നല്‍കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.