പാലക്കാട്: [www.malabarflash.com] ഒറ്റപ്പാലത്ത് മാധ്യമപ്രവർത്തകർക്ക് ആര്‍.എസ്.എസ്സുകാരുടെ മർദനവും വധഭീഷണിയും. നെല്ലായയിലെ രാഷ്ട്രീയ സംഘർഷത്തിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു ആർഎസ്എസുകാർ ആക്രമിച്ചത്. അതേസമയം രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പൊലീസിനെ ശകാരിച്ചതില്‍ സിപിഎം എംഎൽഎ പി.കെ.ശശി ഉറച്ചുനിൽക്കുകയാണ്. പൊലീസിനോട് താന്‍ കടുത്തഭാഷയില്‍ സംസാരിച്ചത് ജനവികാരം ഉള്‍ക്കൊണ്ടാണെന്നാണ് എം.എൽ.എയുടെ വിശദീകരണം.
നെല്ലായ മേഖലയിൽ ബിജെപി സിപിഎം ആക്രമണത്തിൽ പ്രതികളായ ഒൻപതു ബിജെപി പ്രവർത്തകരിൽ പിടിയിലായ ആറു പേരെ ഒറ്റപ്പാലം കോടതിയിലാണ് ഹാജരാക്കിയത്. പ്രതികളുടെ ദൃശ്യങ്ങളെടുക്കുന്നതിനെടെയാണ് കോടതി വളപ്പിൽ വച്ച് മാധ്യമപ്രവർത്തകരെ ആർഎസ്എസുകാർ വളഞ്ഞിട്ട് ആക്രമിച്ചത്. ഏഷ്യാനെറ്റ് , റിപ്പോർട്ടർ ചാനലുകളിലെ റിപ്പോർട്ടമാർക്കും പ്രദേശിക മാധ്യമപ്രവർത്തകർക്കും മർദനമേറ്റു. ക്യാമറകളും നശിപ്പിക്കപ്പെട്ടു.
സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് നാല് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി നെല്ലായ മേഖലയിലുണ്ടായ സിപിഎം ബിജെപി സംഘർഷത്തിൽ വ്യാപക നഷ്ടങ്ങളാണുണ്ടായത്. പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ച് ഷൊർണൂരിലെ സിപിഎം എംഎൽഎ പൊലീസിനെ പരസ്യമായി ശാസിച്ചത് വിവാദമായിരുന്നു. എന്നാൽ നിലപാടിൽ മാറ്റം വരുത്താൻ എംഎൽഎ തയ്യാറായില്ല. ജനവികാരം ഉള്‍ക്കൊണ്ട് വളളുവനാടൻ ശൈലിയിലാണ് പ്രതികരിച്ചതെന്നും അതിൽ അശ്ലീലമില്ലെന്നും പികെ ശശി പറഞ്ഞു. ബിജെപി സിപിഎം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലകളിൽ പൊലീസ് ക്യാംപ് ചെയ്യുകയാണ്.
Keywords: Palakkad, RSS, Attack, Reporter TV, Kerala,Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment