Latest News

  

മനോജ് വധം: പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് മനോജ് കതിരൂരില്‍ തിങ്കളാഴ്ച കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കലുഷിതമായ കണ്ണൂര്‍ ജില്ലയിലേക്ക് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. പ്രതികള്‍ക്കെതിരെ നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ചുമത്താനും തീരുമാനിച്ചു.

മനോജ് വധക്കേസ് ഏറ്റെടുത്ത എ.ഡി.ജി.പി എ. അനന്തകൃഷ്ണന്‍െറ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം തലശ്ശേരിയില്‍ ക്യാമ്പ് ഓഫിസ് തുറന്ന് ബുധനാഴ്ച അന്വേഷണത്തിന് തുടക്കം കുറിച്ചു. എ.ഡി.ജി.പി അനന്തകൃഷ്ണന്‍ കതിരൂരില്‍ കൊല നടന്ന സ്ഥലവും മറ്റും സന്ദര്‍ശിച്ചു. 

ഗൂഢാലോചനയടക്കം തുടക്കത്തിലേ അന്വേഷിക്കുന്നുണ്ട്. കൊലയില്‍ നേരിട്ട് ഉള്‍പ്പെട്ട ഒളിവില്‍ പോയ എട്ടുപേരില്‍ മൂന്ന് പേരെ കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചതായാണ് സൂചന. സംഭവത്തില്‍ ക്വട്ടേഷന്‍ സംഘവുമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ആ വഴിക്കും അന്വേഷണം ഊര്‍ജിതപ്പെടുത്തി. പ്രതികളെ നാട്ടുകാരില്‍ ചിലര്‍ കണ്ടെങ്കിലും തിരിച്ചറിയാന്‍ പ്രയാസമുണ്ടെന്നാണ് വിവരം. സംഭവം നടന്നയുടനെ സംശയത്തിലായ കതിരൂര്‍ സ്വദേശികളായ വിക്രമന്‍, ജിതിന്‍ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
ചില നേതാക്കളെ ചുറ്റിപറ്റി കഴിഞ്ഞ ഒരുമാസത്തിനിടെയുള്ള അവരുടെ നീക്കങ്ങളെപറ്റിയും അന്വേഷിക്കുന്നുണ്ട്.
കതിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ക്കെതിരെ നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) അടക്കം ചുമത്തിയതായി പൊലീസ് വെളിപ്പെടുത്തി. ഇതോടെ കേസില്‍പെട്ട പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ പ്രയാസമാകും. ഇതിന് പുറമെ കുറ്റപത്രം നല്‍കുന്നതിന് അന്വേഷണ സംഘത്തിന് 180 ദിവസത്തെ സമയവും കിട്ടും. രാഷ്ട്രീയ കൊലപാതകത്തില്‍ യു.എ.പി.എ ചുമത്തുന്നത് അപൂര്‍വമാണ്.
തലശ്ശേരി മേഖലയിലടക്കം വ്യാപക റെയ്ഡ് നടത്തുന്നതിന് പുറമെ ഗുണ്ടാ ആക്ടില്‍പെട്ട രാഷട്രീയക്കാര്‍ക്കെതിരെ നിയമ നടപടിക്കും പൊലീസ് നീക്കം തുടങ്ങി. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊല നടത്തിയതിനാല്‍ ആയുധ നിയമവും കേസില്‍ ചേര്‍ത്തിട്ടുണ്ട്.
അതിനിടെ, ടി.പി. ചന്ദ്രശേഖരന്‍ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം ശക്തിപെടുത്തി. എസ്.പി രാമചന്ദ്രന്‍ ചുമതല വഹിക്കുന്ന അന്വേഷണ സംഘത്തില്‍ ഡിവൈ.എസ്.പിമാരായ കെ.വി. സന്തോഷ്, സോജന്‍ ജോസ്, ജോസി ചെറിയാന്‍ എന്നിവരും ടി.പി കേസിന്‍െറ ചുരുളഴിക്കാന്‍ കഠിനാധ്വാനം ചെയ്ത താഴെ തട്ടിലെ ചില ഉദ്യോഗസ്ഥരും ഉണ്ട്. 

ഫോണ്‍ കോളുകളടക്കം നിരവധി വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരുകയാണ്. ടി.പി കേസിന് സമാനമായി ചില പ്രതികള്‍ ഉടന്‍ കേരളം വിട്ടതായും സൂചനയുണ്ട്.
ബംഗളൂരു, മുംബൈ, മംഗലാപുരം എന്നിവിടങ്ങളില്‍ കേരള പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി കണ്ണൂരിലെ രാഷ്ട്രീയ സംഭവങ്ങള്‍ പ്രത്യേകം നിരീക്ഷിച്ചു വരുകയാണ്.



Keywords: Kannur News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.